Saturday, February 22, 2020

WORLD OCEANS DAY ജൂൺ 8 ലോകസമുദ്ര ദിനം


ജൂൺ 8 

ലോകസമുദ്ര ദിനം

ലോകസമുദ്ര ദിനം

അന്താരാഷ്ട്രതലത്തിൽ എല്ലാ വർഷവും ജൂൺ 8 ലോകസമുദ്രദിനമായി ആചരിക്കുന്നു. 

സമുദ്രം

ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും കടൽവെള്ളത്താൽ ആവൃതമാണ്. ഭൂമിയുടെ വിവിധ പ്രദേശങ്ങളിൽ ഈ ജലസഞ്ചയം വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു. പല ലവണങ്ങളും ധാതുക്കളും അലിഞ്ഞുചേർന്നിട്ടുള്ള സമുദ്രജലത്തിലെ ലവണാംശം   3.1% - 3.8% വരെയാണ്. കടൽജലത്തിന്റെ ആപേക്ഷികസാന്ദ്രത 1.026 മുതൽ 1.029 വരെ ആയി കാണപ്പെടുന്നു.
ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങൾ നിർണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഭൂമിയിൽ ജീവൻ  അങ്കുരിച്ചതും സമുദ്രത്തിലാണ്
ഭൂമിയുടെ ചരിത്രത്തിൽ, നിരവധി പെരുംവൻകരാചക്രങ്ങളുണ്ടായിരുന്നവയിൽ ഏറ്റവും ഒടുവിലത്തേതായി കുറെക്കാലം മുമ്പ് പാൻജിയ   എന്ന ഒറ്റ പെരുംവൻകരയും അതിനെ ചുറ്റി പാൻതലാസ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാൻജിയ പിളർന്ന് ഇന്ന കാണുന്ന ഭൂഖണ്ഡം  ആകാൻ അരംഭിച്ചു ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായതും അതിനു ശേഷമാണ്. അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.

ജന്തുജാലങ്ങൾ

സൂക്ഷ്മജീവികൾ മുതൽ പടുകൂറ്റൻ തിമിംഗിലങ്ങൾ വരെ ഉൾപ്പെടുന്ന വളരെ വലിയ ഒരു ജന്തു-ജീവിസഞ്ചയം സമുദ്രത്തിൽ അധിവസിക്കുന്നു. കടൽപ്പരപ്പ് അത്രയേറെ വിശാലവും ആഴവുമുള്ളതായതുകൊണ്ട് അതിലുള്ള ജീവികളെ മുഴുവൻ അറിയാനും മനസ്സിലാക്കാനും മനുഷ്യർക്ക് ഇനിയും സാധ്യമാകേണ്ടിയിരിക്കുന്നു. അടിക്കടലിലെ കടുത്ത തണുപ്പിലും കൊടുംമർദ്ദത്തിലും ജീവിക്കുന്നവ മുതൽ കടലിന്റെ മുകൾപ്പരപ്പിൽ പൊങ്ങിക്കിടന്ന് ജീവിക്കുന്നവ വരെ നിരവധി ജന്തുവർഗങ്ങൾ ഉൾക്കടലുകളിലും കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗത്തും കായലുകളിലും വേലിയേറ്റപ്രദേശങ്ങളിലുമായി ജീവിച്ചുപോരുന്നു.

സൂക്ഷ്മജീവികൾ

അതിസൂക്ഷ്മജീവികളായ ബാക്റ്റീരിയകളുടെയും വൈറസ്സുകളുടേയും ഒരു സഞ്ചയം തന്നെ സമുദ്രത്തിലുണ്ട്. ഒഴുകിനടക്കുന്ന നിരവധി സൂക്ഷ്മസസ്യങ്ങളേയും (phytoplankton) സൂക്ഷ്മജീവികളേയും (zooplankton) കൂട്ടങ്ങളായും ഒറ്റക്കായും സമുദ്രജലത്തിൽ കാണാം. ഇവയിൽ പലതിനേയും ഒറ്റക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണനാവില്ലെന്നു മാത്രം. പല മത്സ്യങ്ങളുടേയും നവജാതശിശുക്കൾ ഇത്തരം സൂക്ഷ്മജീവികളായാണ് പിറന്നുവീഴുന്നത്.


സസ്യങ്ങളും ചെടികളും

പ്രകാശസംശ്ലേഷണസാമർത്ഥ്യമുള്ള ആൽഗേകളും ചെടികളും സമുദ്രത്തിൽ കൂട്ടമായി അധിവസിക്കന്നുണ്ട്. കടൽപ്പുല്ലുകൾ, ആമപ്പുല്ല്, തുടങ്ങിയവ കരയോടു ചേർന്ന് ആഴം കുറഞ്ഞ ഭാഗങ്ങളിൽ കാണപ്പെടുന്നു. കടലോരങ്ങളിലെ കണ്ടൽക്കാടുകളിലും മറ്റും ഉപ്പുവെള്ളത്തിൽ വളരുന്ന ഇത്തരം അനവധി ജലസസ്യങ്ങളെ കാണാം.

അസ്ഥികൂടമില്ലാത്ത ജീവികൾ

ജെല്ലിമത്സ്യങ്ങൾ, സ്ക്യുഡ്ഡുകൾ, നീരാളികൾ, കടൽപ്പുഴുക്കൾ, തേരട്ടയേയും തേളിനെയും പോലെ പല ഖണ്ഡങ്ങളോടുകൂടിയ ശരീരമുള്ള ചെറുജീവികൾ തുടങ്ങി അസ്ഥികളില്ലാത്ത ജീവിവർഗങ്ങൾ സമുദ്രത്തിൽ ധാരാളമുണ്ട്.

മത്സ്യങ്ങൾ

ജീവസന്ധാരണത്തിനാവശ്യമായ പ്രാണവായു ഗില്ലുകളുപയോഗിച്ച് ജലത്തിൽ നിന്നു വേർതിരിച്ചെടുത്ത് ആഗിരണം ചെയ്യുന്ന ജലജീവികളാണ് മത്സ്യങ്ങൾ. ഇവക്ക് നട്ടെല്ലും അതിനോടു ചേർന്ന് അസ്ഥികൂടവും താടിയോടുകൂടി വികസിച്ച വായും ചിലപ്പോൾ അതിൽ പല്ലുകളും ഉണ്ട്. കൊച്ചുമത്സ്യങ്ങൾ മുതൽ മത്തി, ചാള, നെന്മീൻ, വാള, വാൾമത്സ്യം, പതിനഞ്ച്ന്മീറ്ററോളം നീളം വക്കുന്ന ഓർ മത്സ്യം(Oar Fish), തുടങ്ങി വമ്പൻ വെള്ളസ്രാവും പുള്ളിസ്രാവും വരെ ഉൾപ്പെടുന്ന വലിയൊരു നിര മത്സ്യങ്ങൾ സമുദ്രജലത്തിൽ അധിവസിക്കുന്നു. 

ഉരഗങ്ങൾ

കടലാമകൾ കടൽപ്പാമ്പുകൾ, കായൽമുതലകൾ തുടങ്ങി ഏതാനും ഉരഗങ്ങളും സമുദ്രത്തിൽ ജീവിക്കുന്നു. ഇവയെല്ലാം കരയിലെ ഉരഗങ്ങളേപ്പോലെതന്നെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. അതുകൊണ്ട് കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗങ്ങളാണ് ഇവ സാധാരണയായി താവളമാക്കുന്നത്. ഇതിന്നപവാദമായി കാണുന്നത് കടലാമകളാണ്. ഒരോ വർഷവും പെൺകടലാമകൾ കരയിൽ കയറി മുട്ടയിട്ട ശേഷം അടുത്ത വർഷം മുട്ടയിടാൻ തിരികെയെത്തുന്നതിനു മുമ്പ് ഉൾക്കടലിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഉരഗങ്ങളായ ഇക്തിയാസാറുകൾ പണ്ടുകാലത്ത് സമുദ്രത്തിൽ ഉണ്ടായിരുന്നു. കാലം കൊണ്ട് അവയുടെ വംശം കുറ്റിയറ്റുപോയി. 

കടൽപ്പക്ഷികൾ

കടൽക്കാക്കകൾ, ആൽബട്രോസുകൾ, പെൻഗ്വിനുകൾ  തുടങ്ങി നിരവധി പക്ഷികൾ സമുദ്രത്തിൽ നിന്ന് ആഹാരസമ്പാദനം നടത്തി ജീവിക്കുന്നു. ഇവ ആയുസ്സിൽ സിംഹഭാഗവും സമുദ്രത്തിനു മുകളിൽ പറന്നോ കടലിൽ ഒഴുകി നടന്നോ കഴിച്ചുകൂട്ടുന്നു. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും മാത്രമാണ് അവ കരയെ ആശ്രയിക്കുന്നത്. 

സസ്തനികൾ

പലതരം  സസ്തലികൾ  സമുദ്രത്തിലുണ്ട്. അവ സമുദ്രത്തിൽത്തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്നു. നീലത്തിമിംഗിലം, കൊലയാളി തിമിംഗിലം (ഓർക്കകൾ), ഡോൾഫിലുകൾ   , തുടങ്ങിയവ ഒരു വിഭാഗത്തിൽ പെടുന്നു. ഭൂമിയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ജീവിവർഗങ്ങളിൽ ഏറ്റവും ഭാരം കൂടിയതും ജീവിച്ചിരിക്കുന്ന സസ്തനികളിൽ ഏറ്റവും വലുതും ആണ്   നീലത്തിമിംഗിലം]. ഇവ കരയിൽനിന്നു ദൂരെ ഉൾക്കടലുകളും തങ്ങളുടെ വിഹാരരംഗങ്ങളാക്കുന്നു. ഡുഗോങ്ങുകളും മനാട്ടീകളും ഉൾപ്പെടുന്ന മറ്റൊരു വിഭാഗം സസ്തനികളുടെ ആവാസവ്യവസ്ഥകൾ കരയോട് ചേർന്നാണ് കാണപ്പെടുന്നത്. സീലുകളും വാൾറസുകളും ഉൾപ്പെടുന്ന വേറൊരു വിഭാഗവും സമുദ്രത്തിൽ കാണാം. ഇവ പ്രജനനകാലത്തും ശിശുക്കൾക്ക് നീന്തൽ വശമാകുന്നതുവരേയും കരയെ ആശ്രയിക്കുന്നു. ഇനിയൊരു വിഭാഗം കടലിലെ നീർനായ്ക്കളാണ്.

ആഴക്കടൽ ജീവികൾ

കടലിന്റെ അടിത്തട്ടിനോടു ചേർന്നു ജീവിക്കുന്ന ഒരു വലിയ ജന്തുസഞ്ചയം സമുദ്രത്തിലുണ്ട്. ആഴം കുറഞ്ഞ സ്ഥലങ്ങളിലും ആഴമേറിയ ഭാഗങ്ങളിലും ഭ്രംശഗർത്തപ്രദേശത്തും അവക്ക് അതത് ആവാസവ്യവസ്ഥകൾക്കനുസരിച്ച് വൈവിധ്യവുമുണ്ട്. ആഴം കൂടുന്തോറും ഉപരിതലത്തിലെ പ്രാണവായുവിലും സൂര്യപ്രകാശത്തിലും അധിഷ്ഠിതമായ ഭക്ഷ്യശൃംഖലയിൽ നിന്നു അവ മാറിപ്പോകുന്നു. മുകളിൽനിന്നു താഴോട്ട് അടിഞ്ഞുവരുന്ന ജൈവാവശിഷ്ടങളാണ് ഇവിടെ അവയുടെ പ്രധാന ആഹാരവസ്തുക്കൾ. തിമിംഗിലളെപ്പോലുള്ള ഭീമൻ ജന്തുക്കളുടെ മൃതശരീരങ്ങൾ കടലിൽ താണ് അടിത്തട്ടിൽ എത്തുമ്പോൾ അതിനെ കേന്ദ്രീകരിച്ച് ഇത്തരം വിവിധ ജീവികളുടെ വമ്പൻ കോളനികൾ താൽക്കാലികമായി രൂപപ്പെടാറുണ്ട്. ഇരപിടിക്കാനായി കൂടുതൽ ദൂരം സഞ്ചരിക്കുന്ന സ്വഭാവം മത്സ്യങ്ങളേയും സസ്തനികളേയും പോലെ ഇവിടെ ജീവികൾക്ക് ആവശ്യമില്ല.വെളിച്ചമില്ലാത്തതുകോണ്ട് കാഴ്ചശക്തി ഉപരിതലജീവികളേപ്പൊലെ വികസിക്കാത്ത പ്രാണികളേയും ഇവിടെ കാണാം. ഇരുട്ടിൽ സ്വയം നിർമ്മിക്കുന്ന പ്രകാശവുമായി ഇരതേടലും ഇണയെകണ്ടെത്തലും സുഗമമാക്കാൻ ശ്രമിക്കുന്ന പലതരം ജീവികളും ഇവിടെയുണ്ട്. മിക്കവയും നിയതരൂപികളല്ലാതെ വികൃതരൂപികളാണ്. അതിദൂരം ബഹുവേഗം സഞ്ചാരിക്കാനുള്ള ആവശ്യം പരിമിതപ്പെട്ടതാകാകം ഇതിന്ന് കാരണം. ശാന്ത സമുദ്രത്തിൽ 11034 മീറ്റർ ആഴമുള്ള സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ സ്ഥലമായ മേരിയാന ട്രെഞ്ചിലെ ചലഞ്ചർ ഡീപ്  എന്ന സ്ഥലത്തുപോലും ജീവൻ അതിസൂക്ഷ്മങ്ങളായ ഏകകോശജീവികളുടെ രൂപത്തിൽ അവിടത്തെ അതിമർദ്ദത്തിനെ അതിജീവിച്ചുകൊണ്ട് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഭ്രംശഗർത്തങ്ങൾക്കരികിൽ സ്ഥിതി കൂടുതൽ വൈവിധ്യമാളുന്നതാണ്. പ്രാണവായുവിന്റേയും സൂര്യപ്രകാശത്തിന്റേയും സാന്നിദ്ധ്യമില്ലതെ ജീവന് നിലനിൽപ്പില്ലെന്ന പഴയ ധാരണ ഇവിടങ്ങളിൽപ്പോലും ജീവന്റെ തുടിപ്പ് നിരന്തരമായി നിലനില്ക്കുന്നുവെന്ന കണ്ടെത്തലോടെ മാറിമറിഞ്ഞു. ഭൗമോപരിതലത്തിലെ പ്രായേണ കുറഞ്ഞ താപനിലയിൽ (ഏതാണ്ട് നാല്പത്തഞ്ച് ഡിഗ്രി സെൽഷിയസ്സോളം) നിലനിൽക്കുന്ന ജൈവശൃംഖലയെ നാണം കെടുത്താനെന്നോണം ഇവിടെ അതിമർദത്തിനെതിരെ തിളച്ചുപൊങ്ങുന്ന അത്യോഷ്മാവുള്ള ജലത്തിലാണ് മാഗ്മയോടൊപ്പം പുറന്തള്ളപ്പെടുന്ന ധാതുക്കളും ഹൈഡ്രജൻ സൾഫൈഡും മറ്റും ഉപയോഗപ്പെടുത്തി ജീവൻ അതിന്റെ അന്യാദൃശവും അനുപമവുമായ അത്ഭുതരൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുഴൽപ്പുഴുക്കളും മറ്റും ഉൾക്കൊള്ളുന്ന ഈ ആവാസവ്യവസ്ഥയെപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് വികസിച്ചുവരുന്നതേയുള്ളൂ.

പവിഴപ്പുറ്റുകൾ

കടലിന്റെ ആഴംകുറഞ്ഞ ഭാഗങ്ങളിൽ ധാരാളമായി കണ്ടുവരുന്ന പവിഴപ്പുറ്റുകൾ അസംഖ്യം സൂക്ഷ്മജീവികളുടെ കോളണികളാണ്. ഈ ജീവികൾക്ക് ഏതാനും മില്ലിമീറ്റർ വ്യാസവും ഏതാനും സെന്റീമീറ്റർ നീളവും ഉണ്ടാകാറുണ്ട്. ഇവ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന കാൽസിയം കാർബണേറ്റ് അധിഷ്ഠിതമായ സ്രവം കാലാന്തരങ്ങളായി കട്ടപിടിച്ച് വലുതായി വരുന്നതാണ് പവിഴപ്പുറ്റുകൾ. ഇവ കാണപ്പെടുന്നത് ധാരാളം സൂര്യപ്രകാശം ലഭ്യമായ ആഴംകുറഞ്ഞ കടലുകളിലാണ്. ഈ കോളണികളിൽ വിവിധതരം ജീവികൾ അധിവസിക്കുമെങ്കിലും മിക്കതിന്റേയും ഭക്ഷണം കടൽജലത്തിലെ ഏകകോശസസ്യങ്ങളാണ്.

സമുദ്രത്തിന്റെ പ്രാധാന്യം

ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ / ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു. ഭൗമാന്തരീക്ഷത്തിലെ താപനില ഉയർത്തിക്കൊണ്ടുപോകുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഒക്സൈഡിനെ സമുദ്രം വൻതോതിൽ ആഗിരണം ചെയ്യുന്നുണ്ട്. അങ്ങനെ ആഗോളതാപനത്തെ അത് മന്ദീഭവിപ്പിക്കുന്നു. മനുഷ്യനെ സംബന്ധിച്ചേടത്തോളം അവന്റെ ഭക്ഷണാവശ്യത്തിൻറെ വലിയൊരു പങ്ക് സമുദ്രം നിറവേറ്റുന്നു. മത്സ്യ വിഭവങ്ങൾക്കുമപ്പുറം മനുഷ്യോപയോഗത്തിനാവശ്യമായ ഔഷധഗുണങ്ങളടക്കമുള്ള പല ജൈവ / രാസപദാർഥങ്ങളുടേയും - ചിലതരം ആൽഗകൾ  ജപ്പാനിലും മറ്റും ഔഷധമായുപയോഗിക്കുന്നുണ്ട് - മുത്തുകളുടേയും രത്നങ്ങളുടേയുമൊക്കെ കലവറ കൂടിയാണു സമുദ്രം. സദാ ചലനാത്മകമായ സമുദ്രം എളുപ്പം ഉപയോഗപ്പെടുത്താവുന്ന നിലക്കാത്ത ഊർജസ്രോതസ്സെന്ന പ്രതീക്ഷ കൂടി ശാസ്ത്രലോകത്തിന് നൽകുന്നുണ്ട്. ആഗോളവ്യാപകമായി സമുദ്രത്തിനടിയിൽ വൻ തോതിൽ പെട്രോളിയംനിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരും സമുദ്രവും

ചരിത്രാതീതകാലം മുതലേ മനുഷ്യർ തങ്ങളുടെ ജീവിതാവശ്യങ്ങൾക്കായി സമുദ്രങ്ങളെ ആശ്രയിച്ചുപോന്നു. അവയിൽ പ്രധാനമായത് ഭക്ഷണം തന്നെ ആണ്. ഇന്നും മനുഷ്യർക്കാവശ്യമായ പ്രോട്ടീനിന്റെ വലിയൊരു പങ്ക് സമുദ്രജന്യമായ ഭക്ഷണങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. കടലിലെ വിവിധതരം മത്സ്യങ്ങളും സസ്തനികളുമൊക്കെ മനുഷ്യരുടെ ഭക്ഷ്യശൃംഖലയിലുണ്ട്. സംസ്കൃതികളുടെ വികാസത്തോടെ യാത്രകൾക്കായി കടൽ ഉപയോഗപ്പെടുത്തിപ്പോന്നു. ആദ്യകാലത്ത് കരയോടു ചേർന്നാണ് ചെറിയ കപ്പലുകളും മറ്റുമുണ്ടാക്കി യാത്ര ചെയ്തിരുന്നതെങ്കിൽ പിൽക്കാലത്ത് വൻകടലുകളൊക്കെ താണ്ടിപ്പോകാൻ മനുഷ്യർക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ അടുത്ത കാലത്ത് പ്രത്യേകം ഉപകരണങ്ങളുടെ സഹായത്തോടെ കടലിന്റെ അഗാധതകൾ നിരീക്ഷിക്കാനും മനുഷ്യർക്കായിട്ടുണ്ട്.

ഭക്ഷണം

മനുഷ്യർ സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന ധാരാളം ജീവികളെ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവയിൽ മത്സ്യങ്ങൾ, ഞണ്ടുകൾ, ശംഖുവർഗത്തിൽപ്പെട്ട ജന്തുക്കൾ, ചിപ്പികൾ, കൊഞ്ചുകൾ, കണവ വർഗത്തില്പെട്ട നട്ടെല്ലില്ലാത്ത ജീവികൾ, ഉരഗവർഗ്ഗ്ത്തില്പെട്ട ആമകൾ തുടങ്ങിയവയുണ്ട്. കൂടാതെ കടലിലെ സസ്തനികളായ തിമിംഗിലങ്ങൾ, ഡോൾഫിനുകൾ, തുടങ്ങിയവയേയും മനുഷ്യർ ഭക്ഷണമാക്കാറുണ്ട്. ചില സീവീഡുകളും നനുത്ത ആൽഗകളും അടക്കം പല സമുദ്രസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായ ഉപ്പിന്റെ ഒരു വലിയ സ്രോതസ്സും കൂടിയാണ് സമുദ്രം. സ്മുദ്രജലം ഉപ്പളങ്ങളിൽ കടത്തി നിർത്തി സൂര്യതാപത്തിൽ വറ്റിച്ചാണ് അതിൽ നിന്ന് ഉപ്പെടുക്കുന്നത്. ചില സമുദ്രോത്പന്നങ്ങൾ വളർത്തുമത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമായും കെല്പ്  (Kelp)പോലെയുള്ള ചിലത് ചെടികൾക്ക് വളമായും ഉപയോഗിക്കുന്നു. ഇവയും ഫലത്തിൽ മനുഷ്യരുടെ ഭക്ഷണമായിത്തന്നെ മാറുകയാണ് ചെയ്യുന്നത് 

മരുന്നുകൾ

മീനെണ്ണ, സൈപ് രൂലിന   തുടങ്ങി ഔഷധഗുണമുള്ള വസ്തുക്കളും കടൽജന്തുക്കളിൽ നിന്നാണ് കിട്ടുന്നത്. മീനെണ്ണയെടുക്കുന്നത്  കോഡ്   പോലെയുള്ള മത്സ്യങ്ങളിൽ നിന്നാണ്. സ്പൈരൂലിന കടലിൽ വളരുന്ന ഒരു തരം ആൽഗേ  ആണ്.

ഊർജ്ജരംഗം

കടൽത്തിരകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ആഗോളവ്യാപകമായി ഇന്ന് നിലവിൽ വന്നിട്ടുണ്ട്. കടൽപ്പരപ്പിൽ ധാരാളം ലഭ്യമായ കാറ്റിന്റെ ശക്തി ഉപയോഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാടങ്ങൾ സമുദ്രത്തിൽ സ്ഥാപിച്ചുവരുന്നു. കടലിന്റെ അടിത്തട്ടുകളിൽ പലയിടത്തും ഭീമമായ എണ്ണനിക്ഷേപം കണ്ടെത്തുകയും അതൊക്കെ കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങൾ രൂപപ്പെട്ടുവരികയും ചെയ്യുന്നുണ്ട്.

ആഗോളവ്യാപാരം

ഇക്കാലത്ത് ആഗോളവ്യാപാരത്തിന്റെ മുഖ്യപങ്കും നടക്കുന്നത് കപ്പൽഗതാഗതത്തിലൂടെയാണ്. എണ്ണയും അസംസ്കൃതവസ്തുക്കളും ഭക്ഷ്യധാന്യങ്ങളും വ്യാവസായികോത്പന്നങ്ങളുമെല്ലാം ഇന്ന് വൻകരകളിൽ നിന്ന് വൻകരകളിലേക്കെത്തിക്കുന്നത് താരതമ്യേന ചെലവു കുറഞ്ഞ ഈ കടൽമാർഗ്ഗത്തിലൂടെയാണ്.

സമുദ്രദിനം ക്വിസ് 


സമുദ്രദിനം DUCUMENTARY






No comments: